രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ; അന്വേഷണം വഴിമുട്ടി ദില്ലി പൊലീസ്

ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയെക്കുറിച്ചുള്ള അന്വേഷണം പകുതിവഴിയില്‍. യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനികള്‍ വീഡിയോ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാത്തതാണ് അന്വേഷണത്തെ നിശ്ചലമാക്കിയതെന്ന് ദില്ലി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീപ്പ് ഫേക്ക വീഡിയോ വിവാദമായതിന തുടര്‍ന്നാണ് ദില്ലി പോലീസിന്റെ പ്രത്യേക സെല്‍ നവംബര്‍ 10ന് കേസ് എടുത്തത്.

മെറ്റയ്ക്കും, ട്വിറ്ററിനും, ടെക് കമ്പനിയായ ഗോഡാഡിക്കും ഒന്നിലധികം തവണ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മെയിലുകള്‍ ദില്ലി പൊലീസ് സൈബര്‍ സെല്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നും കൗമരക്കാരനെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്റെ യുആര്‍എല്‍ വിവരങ്ങള്‍ അടക്കം ലഭിച്ചു. ഇതിന്റെ വിവരങ്ങളാണ് മെറ്റയോട് തേടിയത് എന്നാല്‍ ദില്ലി പൊലീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ മെറ്റ ദില്ലി പൊലീസുമായി ഈ വിഷയത്തില്‍ നല്ല രീതിയില്‍ സഹകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ട് വിവരങ്ങള്‍ മെറ്റ കൈമാറി. എന്നാല്‍ പിന്നീട് പ്രസ്തുത യുആര്‍എല്‍ ഏതെന്ന് അറിയാനുള്ള ദില്ലി പൊലീസിന്റെ ആവശ്യത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചില്ലെന്നാണ് വിവരം. അതേ സമയം അന്വേഷണത്തില്‍ ദില്ലി പൊലീസുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് മെറ്റ വക്താവ് ഒരു ദേശീയ പത്രത്തോട് പ്രതികരിച്ചത്. എന്നാല്‍ ഗോഡാഡി ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചട്ടില്ല.

എന്നാല്‍ രശ്മികയുടെ ഡീപ്പ്‌ഫേക്കിന് പിന്നാലെ സമാന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായാണ് കണ്ടെത്തല്‍. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Top