റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്കായുളള കിറ്റുകള്‍ സംസ്ഥാനത്തെത്തി

തിരുവനന്തപുരം: സമൂഹ വ്യാപനം കണ്ടെത്താനുളള റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്കായുളള കിറ്റുകള്‍ സംസ്ഥാനത്തെത്തി. അടുത്തയാഴ്ചയായിരിക്കും റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നത്. കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം 1,07,796 ആയത്.

രോഗലക്ഷണങ്ങള്‍ ഉളളവരിലും സാധാരണ ജനങ്ങളിലുമായി 81,517 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, തുടങ്ങി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവരില്‍ നിന്നും ശേഖരിച്ചിട്ടുളളത് 19,597 സാമ്പിളുകള്‍. പ്രവാസികള്‍ തിരിച്ചെത്തുന്നതിന് മുന്‍പ് പ്രതിദിനം സംസ്ഥാനത്ത് നടന്നുകൊണ്ടിരുന്നത് ശരാശരി 800ലേറെ പരിശോധനകളാണ്. തിരിച്ചുവരവ് തുടങ്ങിയ മെയ് ഏഴിന് ശേഷമാണ് പരിശോധനകളുടെ എണ്ണം ആയിരം കടന്നത്.

പ്രതിദിന പരിശോധന മൂവായിരമാക്കിയത് മെയ് അവസാനം മുതലാണ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പിസിആര്‍ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താനൊരുങ്ങുന്നത്. 15,000 റാപ്പിഡ് പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടമായി എച്ച്എല്‍എല്ലില്‍ നിന്നും പതിനായിരം കിറ്റുകള്‍ സംസ്ഥാനത്തെത്തി.

Top