ബലാത്സംഗക്കേസ്: ജോണ്‍സണ്‍ വി.മാത്യുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

orthodox sabha

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി ഫാ. ജോണ്‍സന്‍ വി. മാത്യു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നുമാണ് വൈദികന്റെ വാദം.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സണ്‍ വി മാത്യു, ഫാദര്‍ ജോബ് മാത്യു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് വൈദികര്‍. ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാദര്‍ ജോബ് മാത്യുവിനോട് കുമ്ബസരിച്ചു. ഈ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ജോണ്‍സണ്‍ വി മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഢംബര ഹോട്ടലുകളിലും വച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാദര്‍ ജെയ്‌സ് കെ ജോര്‍ജിന് മുന്നില്‍ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലില്‍വെച്ച്‌ ഈ വൈദികനും പീഡിപ്പിച്ചു. ഹോട്ടലിന്റെ ബില്‍ നല്‍കാന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴരപവന്‍ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഹോട്ടല്‍ ബില്‍ ഇമെയിലില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവ് തന്നെ വീട്ടിലേക്ക് മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി.

Top