ആറ് വര്‍ഷം തുടര്‍ച്ചയായ പീഡനം; അച്ഛനും ബന്ധുക്കളും അറസ്റ്റില്‍

rape

ഹരിപ്പാട്: ആറ് വര്‍ഷം തുടര്‍ച്ചായായി പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛനും ബന്ധുക്കളും അറസ്റ്റില്‍. തൃക്കുന്നപ്പുഴയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നാം വയസ്സുമുതല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ ഉള്‍പ്പെടെ അഞ്ചു ബന്ധുക്കളാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്‌.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് താന്‍ നേരിടേണ്ടിവന്ന ക്രൂരതയെപ്പറ്റി പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. ഡോക്ടര്‍മാരോടും പോലീസിനോടുമാണ് ആദ്യം താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് പറഞ്ഞത്. പിന്നീട് കോടതിയില്‍ രഹസ്യമൊഴി നല്‍കി.

അമ്മ ജോലിക്കും സഹോദരന്‍ സ്‌കൂളിലും പൊയികഴിഞ്ഞാല്‍ കുട്ടിയും അച്ഛനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയങ്ങളില്‍ എല്ലാം ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു.സംഭവത്തെപ്പറ്റി പുറത്താരോടും പറയാന്‍ കഴിയാത്തതിനാല്‍ ഒടുവില്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛന്റെ ശല്യം സഹിക്കാനാകാതെ മാതൃസഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ അവിടെയും ക്രൂര പീഡനത്തിനാണ് കുട്ടി ഇരയായത്.

വയറുവേദന സഹിക്കാന്‍ കഴിയാതെ ചികിത്സ തേടിയപ്പോഴാണ് താന്‍ മൂന്നുമാസം ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന്, ഗര്‍ഭച്ഛിദ്രത്തിന് വിധേയായി. രണ്ടാഴ്ചയായി ആശുപത്രിയിലാണ്.

ജൂണ്‍ 15-നാണ് സംഭവവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പൊലീസ് കേസെടുക്കുന്നത്. അമ്മയുടെ സഹോദരീ ഭര്‍ത്താവിനെ അന്ന് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അച്ഛനും മാതൃസഹോദരിമാരുടെ മൂന്ന് മക്കളും പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറയുന്നത്.

പീഡനം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രതികളില്‍ ഒരാളെ ജുവനൈല്‍ കോടതിയിലാണ് ഹാജരാക്കിയത്. മറ്റ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അറിവില്ലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരില്‍നിന്ന് വിശദമായ മൊഴിയെടുക്കാനാണ് തീരുമാനം.

Top