ബലാത്സംഗ കേസ് ഒതുക്കിത്തീര്‍ക്കാന്‍ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

കൊച്ചി: ബലാത്സംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. മോന്‍സണ്‍ മാവുങ്കലിന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം. നഗ്‌ന വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.

ആദ്യം നല്‍കിയ പരാതിയില്‍ മോന്‍സണ്‍ മാവുങ്കലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. വീണ്ടും പരാതി നല്‍കിയെങ്കിലും ആരോപണവിധേയന് ജാമ്യം ലഭിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍. പരാതിയുമായി വീണ്ടും മുന്നോട്ടു നീങ്ങിയ സാഹചര്യത്തില്‍ ഭീഷണികള്‍ ഉയര്‍ന്നു. ഹണി ട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സണ്‍ പറഞ്ഞത്. നഗ്‌ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. സഹോദരനേയും സുഹൃത്തിനേയും ഫോട്ടോകള്‍ കാണിച്ചും ഭീഷണി തുടര്‍ന്നു. പരാതിയില്‍ ഉറച്ചു നിന്നപ്പോള്‍ ഗുണ്ടകളെ വീട്ടിലയച്ച് ഭീഷണിപ്പെടുത്തി. മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നും യുവതി വ്യക്തമാക്കി.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.

അതേസമയം, വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വരുന്നു. മോന്‍സണിന്റെ സാമ്പത്തിക ഇടപാടുകളില്‍ അടക്കം ദുരൂഹതയെന്നായിരുന്നു റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വ്യാജ കോടതി ഉത്തരവ് ഉള്‍പ്പെടെ തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഫെമ കേസുകള്‍ കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണല്‍ ഉത്തരവ് മോന്‍സണ്‍ വ്യാജമായി ഉണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതിന് പുറമെ വ്യാജ ബാങ്ക് രേഖകളും ഇയാള്‍ തയ്യാറാക്കിയിരുന്നു. ഇടപാടുകാരെ വിശ്വസിപ്പിക്കാനാണ് 26,200 കോടി അക്കൗണ്ടിലുണ്ടെന്ന വ്യാജ ബാങ്ക് രേഖയാണ് മോന്‍സണ്‍ ഉപയോഗിച്ചിരുന്നത് എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

Top