ബാംഗ്ലൂരില്‍ തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവച്ച് പൊലീസ്

ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബന്നര്‍ഘട്ടയ്ക്ക് സമീപം തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവച്ചിട്ട് പൊലീസ്. ഞായറാഴ്ചയാണ് 38 കാരിയെ ക്രൂര ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ബെഗളുരുവിലെ ഭ്യാതരായണ്‍ ടോട്ടിയിലെ തടാകത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പേരക്കുട്ടിയോടൊപ്പം നടന്നുപോയ 38കാരിയെയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിനിടയിലാണ് 38കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ തെരച്ചിലിന് പൊലീസിനൊപ്പം മുന്നില്‍ നിന്നിരുന്നത് പ്രതികളായിരുന്നു. 38 കാരിയെ കാണാതായതിലെ അതീവ ആശങ്കാകുലരാണെന്ന് മാധ്യമങ്ങളോടും ഇവര്‍ പ്രതികരിച്ചിരുന്നു. കണ്ടെത്തിയ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന്പുറത്തെത്തിക്കാന്‍ കൂടിയതും മൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു. തെളിവെടുപ്പിനിടെ തോന്നിയ അസ്വഭാവികതയ്ക്ക് പിന്നാലെ ചോദ്യം ചെയ്തതിലാണ് ക്രൂരകൃത്യം ചെയ്തത് തങ്ങളാണെന്ന് ഇവര്‍ വിശദമാക്കിയത്. വ്യാഴാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് 25കാരനായ സോമശേഖറെന്ന് സോമന് നേരെ വെടിവച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

ഇടത് കാലിനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് വിശദമാക്കിയത്. ഇയാള്‍ക്കെതിരെ വേറെ മോഷണ കേസുകള്‍ ഉണ്ടെന്ന് പൊലീസ് വിശദമാക്കുന്നത്. ബന്നര്‍ഘട്ട സ്വദേശിയാണ് ഇയാള്‍. ഇയാളും 33കാരനായ ഹരീഷ്, 20 കാരനായ ജയന്ത് എന്നിവര്‍ ചേര്‍ന്ന് ലഹരി ഉപയോഗിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് 38 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്. തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിലെ പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മറ്റ് മാര്‍ഗമില്ലാതെ വെടിവച്ചതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Top