പീഡനത്തിനിരയാക്കിയ കാട്ടാളന്‍മാര്‍ കാണട്ടെ. . .ശരീരം എരിഞ്ഞടങ്ങിയ അവളെ

കൊച്ചി: എറണാകുളത്ത് പത്താം ക്ലാസുകാരി ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ വാക്കുകള്‍ ആരെയും കരളലിയിക്കുന്നതാണ്. ‘അവള്‍ക്ക് ഒരു അനിയത്തി വളര്‍ന്നു വരുന്നുണ്ട്, ആ കുഞ്ഞിനെ ഞങ്ങള്‍ക്കു വേണം. അതിനു വേണ്ടിയാണ് ഈ പോരാട്ടം’ ആ അമ്മയുടെ വാക്കുകളാണിത്.

പെണ്‍ക്കുട്ടിയെ തൊട്ടടുത്ത വീട്ടിലെ 43കാരന്‍ മുതല്‍ ട്യൂഷന് ഒപ്പം പഠിക്കുന്ന കുട്ടികള്‍ വരെ തുടര്‍ച്ചയായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാല്‍, രണ്ടു തവണ ഹൃദയാഘാതം വന്ന പിതാവിനെ ഒന്നും അറിയിക്കാതെ ആ കുരുന്ന മരണത്തിന് കീഴടങ്ങി. പിതാവിന് വയ്യാത്തതിനാല്‍ മറ്റു വീടുകളില്‍ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ആ അമ്മ കുടുംബം നോക്കിയിരുന്നത്. തികച്ചും മോശമായ സാമ്പത്തിക, സാമൂഹിക സാഹചര്യത്തില്‍ തങ്ങളുടെ മക്കളെ നല്ല നിലയില്‍ എത്തിക്കണമെന്ന ആ അമ്മയുടെ സ്വപ്‌നം നശിപ്പിച്ചു കളഞ്ഞ കാട്ടാളന്‍മാര്‍ക്കെതിരെ പോരാടുവാന്‍ തന്നെയാണ് അമ്മയുടെ നീക്കം.

പീഡനങ്ങള്‍ സഹിക്കാനാകാതെ വന്നതോടെ സ്‌കൂള്‍ വിട്ട് നേരത്തെ വീട്ടില്‍ എത്തിയ പെണ്‍ക്കുട്ടി കുളിമുറിയില്‍ കയറി കതകടച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ പീഡനത്തിന് ഇരയായിരുന്നു എന്നാണ് അവള്‍ മരണക്കിടക്കയില്‍ പറഞ്ഞത്. ‘ഞാന്‍ പറഞ്ഞാലും എല്ലാവരും ഞാനാണു മോശമെന്നേ പറയൂ, അതാണ് പറയാതിരുന്നത്’ എന്നാണ് അമ്മയോട് അവസാന നിമിഷങ്ങളില്‍ അവള്‍ പറഞ്ഞത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും അന്ന് ക്ലാസ് ടീച്ചറോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും പറഞ്ഞിട്ടും അവര്‍ വേണ്ടതു ചെയ്തില്ലെന്നും മാതാവ് പറയുന്നു. അവള്‍ ടീച്ചറോട് പറഞ്ഞപ്പോള്‍ ഇത് ആരോടും പറയണ്ട എന്നു പറഞ്ഞ് പേപ്പര്‍ വലിച്ചു കീറി കളഞ്ഞെന്നും അവര്‍ പറഞ്ഞു.

Top