ബിഷപ്പിന്റെ ഹര്‍ജി പരിഗണിച്ചില്ല; കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അനുപമ

കൊച്ചി: കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അനുപമ. ബിഷപ്പിനെതിരായ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. ഈ മാസം 25ാം തിയതിയിലേയ്ക്കാണ് മാറ്റി വെച്ചത്.

ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്ന് ബിഷപ്പ് പറഞ്ഞിട്ടില്ലെന്ന് അഡ്വ.വിജയഭാനു പറഞ്ഞു. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നു. കന്യാസ്ത്രീക്ക് വ്യക്തിവിരോധമെന്ന് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നെന്നും കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ആദ്യ മൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല. പൊതുജനവും മാധ്യമങ്ങളും തന്നെ ക്രൂശിക്കുന്നു. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ഹര്‍ജിക്കൊപ്പം കന്യാസ്ത്രീക്ക് എതിരായ പരാതികളും ഹാജരാക്കും.

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നാളെ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയത്. കന്യാസ്ത്രിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട്, ഇക്കാര്യം പൊലീസ് തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്, ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട് എന്നീ വാദങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Top