പീഡന കേസ്; സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

കോഴിക്കോട് : സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. ലൈംഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെയാണ് സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടത്. മുൻകൂ‍ർ ജാമ്യത്തിനായി സിവിക് ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം.

അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ഇതുവരെ സിവികിനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതി ഉയർന്നയുടൻ സിവിക് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് വിവരം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം ചെന്നെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്.

കോഴിക്കോട് ജില്ലാകോടതി വഴി സിവിക് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി. സിവിക് എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കി.

Top