പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു; പിടിയില്‍

രാജ്കോട്ട് :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു.

രാജ്കോട്ട് മാളവ്യനഗറിലാണ് സംഭവം. ആദ്യ സംഭവം നാല് വര്‍ഷം മുന്നേയാണ് നടന്നത്. അന്ന് കുട്ടിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. പിടിയിലായ പ്രതിക്ക് അന്ന് 44 വയസ്സും. കേസില്‍ ഇയാള്‍ക്ക് നാല് വര്‍ഷം തടവ് ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഇത് പുറത്തുപറഞ്ഞാല്‍, സഹോദരനെയം അച്ഛനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 366, 376 (ല), 506 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2015 ല്‍ ഈ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ കേസില്‍ പത്ത് വര്‍ഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയ പ്രതി പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ക്രൂരത കാട്ടിയത്. താന്‍ തടവിലായതിന് കാരണം പെണ്‍കുട്ടിയുടെ മൊഴിയാണെന്നും കൂടെ വന്നില്ലെങ്കില്‍ അച്ഛനെയും സഹോദരനെയും കൊന്നുകളയുമെന്നുമാണ് ജാമ്യത്തിലിറങ്ങിയ പ്രതി പറഞ്ഞത്.

പിന്നീട് സുരേന്ദ്രനഗര്‍ എന്ന ജില്ലയിലെ ലിംഡി ഗ്രാമത്തിലേക്ക് ജനുവരിയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി. ഇവിടെ പ്രതിയുടെ ബന്ധുവിന്റെ കൂടെ താമസിപ്പിച്ച ശേഷമായിരുന്നു പീഡനം. ഒരാഴ്ചയ്ക്ക് ശേഷം കുട്ടി ഇവരില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ പീഡന വിവരം പുറത്തുപറഞ്ഞില്ല. പെണ്‍കുട്ടിയെ തേടി വീണ്ടും റാത്തോഡ് എത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top