തൊടുപുഴയില്‍ ആദിവാസി സ്ത്രീയെ പീഡപ്പിക്കാന്‍ ശ്രമിച്ച കേസ് ; പ്രതിക്ക് 14 വര്‍ഷം തടവ്

തൊടുപുഴ: അറുപത്തിയഞ്ചുകാരിയെ ആദിവാസി സ്ത്രീയെ പീഡപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും. ആനവിലാസം വില്ലേജ് ചപ്പാത്ത് കന്നിക്കല്ല് കാരയ്ക്കാട്ട് വീട്ടില്‍ സോബിനെതിരെയാണ് തൊടുപുഴ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസംകൂടി തടവ് അനുഭവിക്കണം. പീഡനശ്രമം കൂടാതെ, വീട്ടില്‍ അതിക്രമിച്ച് കയറ്റം, വധഭീഷണി, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്.

2015 ജൂലായ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയെ കടന്നുപിടിച്ച പ്രതി പീഡപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ കത്തിവെച്ച് വീട്ടിനുള്ളിലേക്ക് പിടിച്ചുകയറ്റി കൊല്ലുമെന്ന് പറഞ്ഞായിരുന്നു അതിക്രമം. വീട്ടമ്മയുടെ നിലവിളികേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ പ്രതി ഇറങ്ങിയോടുകയായിരുന്നു. പ്രതിയെ അതിക്രമത്തിനിരയായ സ്ത്രീയും അയല്‍വാസികളും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.

ഉപ്പുതറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സോബിന്‍ പൊലീസുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസിലെ പ്രതിയാണ്. മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടമ്മയെ പീഡപ്പിക്കാന്‍ ശ്രമിച്ചത്.

Top