രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി;  മനപൂര്‍വം വൈകിപ്പിച്ചെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി. വൈകുന്നേരത്തോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറുമെന്നായിരുന്നു പൊലീസ് രഞ്ജിത്തിന്റെ ബന്ധുക്കളേയും ബിജെപി നേതാക്കളെയും അറിയിച്ചിരുന്നത്.

ആര്‍ടിപിസിആര്‍ പരിശോധന ഫലം കിട്ടാന്‍ വൈകിയതോടെ ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും വൈകുകയായിരുന്നു. രാത്രി പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം അടക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശരീരം വിട്ടുനല്‍കുമെന്നുമാണ് പൊലീസ് ഇപ്പോള്‍ അറിയിക്കുന്നത്.

സംസ്‌കാരം വൈകിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും ഇതിന് പിന്നില്‍ കള്ളക്കളിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. മൃതദേഹത്തോടുള്ള അനാദരവാണ് ഇതെന്നും ബിജെപി പറയുന്നു. നിലവിലെ സാഹചര്യത്തില്‍ പൊലീസുമായി ഏറ്റുമുട്ടേണ്ട എന്നാണ് ബിജെപി തീരുമാനം. പക്ഷേ സംസ്‌കാരം ഇന്ന് നടക്കാതിരിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ് പൊലീസ് നടത്തിയതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശരീരം വിട്ടുകിട്ടിയാല്‍ നാളെ വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. രാവിലെ 9.30ന് വിലാപയാത്ര തുടങ്ങും. ആലപ്പുഴയില്‍ പൊതു ദര്‍ശനം ഉണ്ടാകും. ഇതിന് ശേഷമായിരിക്കും ആറാട്ടുപുഴയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുക.

രഞ്ജിത് ശ്രീനിവാസനെ വധിക്കാന്‍ കൊലയാളി സംഘം ബൈക്കുകളില്‍ എത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ജില്ലയില്‍ രണ്ടു ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷി സമാധാനയോഗം വിളിച്ചിട്ടുണ്ട്.

Top