കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ രാഹുല്‍ ഗാന്ധിയുടെ പേര് വലിച്ചിഴച്ചു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. ഇന്ത്യക്കെതിരായ നീക്കത്തില്‍ പാക്കിസ്ഥാന്‍ രാഹുല്‍ ഗാന്ധിയുടെ പേര് വലിച്ചിഴച്ചെന്നും അതിനാലാണ് രാഹുല്‍ ഇന്ത്യയ്ക്കനുകൂലമായ നിലപാട് വ്യക്തമാക്കിയതെന്നും എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന്റെ സാഹചര്യം വിശദീകരിക്കുകയായിരുന്നു സുര്‍ജെവാല. ‘പറയുന്ന നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാന്‍, പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെയും ലോകത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിത്.’ സുര്‍ജെവാല പറഞ്ഞു.

ജമ്മു, കശ്മീര്‍, ലഡാക് എന്നിവ ഇന്ത്യയുടെ ഭാഗമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അതിപ്പോഴും അങ്ങനെതന്നെയാണ്. എപ്പോഴും അങ്ങനെയായിരിക്കുകയും ചെയ്യും. പാക്കിസ്ഥാന്റെ നിന്ദ്യമായ പ്രചാരണങ്ങള്‍ കൊണ്ട് ഈ സത്യത്തെ തിരുത്തിക്കുറിക്കാനാവില്ലെന്നും രണ്‍ദീപ് സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.

Top