ന്യൂഡല്‍ഹി: രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ പാര്‍ലമെന്റില്‍ കയ്യേറ്റം. മഹാരാഷ്ട്ര പ്രതിഷേധത്തിനിടെയായിരുന്നു കയ്യേറ്റം. മഹാരാഷ്ട്ര പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ മാര്‍ഷല്‍മാരെ നിയോഗി
ച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
രമ്യ ഹരിദാസിനെ ലോക്‌സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റി. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് എം.പി ജ്യോതി മണിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.
തങ്ങളുടെ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തു. ഇത്തരത്തിലൊരു നടപടി ആദ്യമായിട്ടാണ്. സ്പീക്കർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ എന്ത് നടപടിയെടുക്കുമെന്നത് കാത്തിരിക്കുകയാണെന്നും രഞ്ജൻ ചൗധരി പറഞ്ഞു.സംഭവത്തിൽ സ്പീക്കറുമായി സോണിയാ ഗാന്ധിയും ചർച്ച നടത്തി. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
അതിനിടെ ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയതിന് ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനേയും ഒരു ദിവസത്തേക്ക് സഭാ നടപടികളില്‍ നിന്ന് സ്പീക്കര്‍ മാറ്റി നിര്‍ത്തി.
മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും ലോക്സഭയും സ്തംഭിച്ചു. ഇരു സഭകളും ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.