അവസാനം കാര്‍ വേണ്ടെന്ന് വെച്ച് രമ്യ; കെപിസിസി പ്രസിഡന്റിനെ അനുസരിക്കുന്നുവെന്ന്

ആലത്തൂര്‍: പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം വിവാദമായ സാഹചര്യത്തില്‍ കാര്‍ വേണ്ടെന്ന് നിലപാടെടുത്ത് രമ്യാ ഹരിദാസ്. ഫെയ്‌സ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഇക്കാര്യം അറിയിച്ചത്. എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസമെന്നും കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നുവെന്നും രമ്യ ഫെയ്‌സ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നു പോയ തനിക്ക് അല്‍പ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണെന്നും അവിടെ തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് വ്രതവും ശപഥവുമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രമ്യാ ഹരിദാസ് എംപിക്ക് 14 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.പ്രധാന പ്രവര്‍ത്തകരില്‍ നിന്നും പിരിവെടുത്ത് കാര്‍ വാങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തു വന്നിരുന്നു. വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയത് ശരിയായില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ലെന്നും രമ്യയ്ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ വേണ്ടെന്ന് പറഞ്ഞ് രമ്യാ ഹരിദാസ് രംഗത്തെത്തിയിരിക്കുന്നത്. രമ്യ വിയോജിപ്പ് അറിയിച്ചതോടെ പിരിവെടുത്തു കാര്‍ വാങ്ങാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിക്കുമെന്നാണ് സൂചന.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്നെ ഞാനാക്കിയ
എന്റെ പാർട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷൻ
ഒരഭിപ്രായം പറഞ്ഞാൽ
അതാണ് എന്റെ അവസാന ശ്വാസം
ഞാൻ KPCC പ്രസിഡണ്ടിന്റെ
വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു.
എന്നെ ഒരുപാട് സ്‌നേഹിക്കുന്ന
എന്റെ സഹോദരങ്ങൾക്ക്
ഒരു പക്ഷേ എന്റെ തീരുമാനം
ഇഷ്ടപ്പെട്ടെന്ന് വരില്ല
നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി
ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം
ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും
അശ്വാസവും സ്‌നേഹവും ലഭിച്ചത്
ഈ പൊതുജീവിതത്തിന്റെ
ഇടങ്ങളിൽ ആണ്.
അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത്
എന്റെ വ്രതവും ശപഥവുമാണ്.

Top