കോടതിയുടെ സമയം കളയണമോ എന്ന് ചെന്നിത്തലയോട് വിജിലന്‍സ് ജഡ്ജി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയും ഗവര്‍ണറും നിരസിച്ച പരാതിയുമായി കോടതിയുടെ സമയം കളയണമോ എന്ന് വിജിലന്‍സ് ജഡ്ജി പ്രതിപക്ഷ നേതാവിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു.

സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഈ മാസം 22-ന് വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് അന്ന് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു.

നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ജോസഫ് എന്ന വ്യക്തി നല്‍കിയ ഹരജി ഹൈകോടതി തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഹൈകോടതി പ്രതിപക്ഷ നേതാവിന്‍റെ അഭിഭാഷകനോട് ചോദ്യം ഉന്നയിച്ചത്.

Top