കൊലപാതക കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ലെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala

കണ്ണൂര്‍ : ഷുഹൈബ് വധം സിപിഎം അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതക കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല. ജനാധിപത്യ രാജ്യമാണ്. കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ ഷുഹൈബ് കുടുംബ സഹായ ഫണ്ട് പിരിവിനിടെയാണ് ചെന്നിത്തലയുടെ വിമര്‍ശനം.

ഷുഹൈബ് വധക്കേസില്‍ തെറ്റ് പറ്റിയെങ്കില്‍ സിപിഎം അത് തുറന്നു പറയണം. ജില്ലാഘടകത്തിന് വീഴ്ചയുണ്ടെങ്കില്‍ തുറന്നു പറയാനുളള ആര്‍ജ്ജവമാണ് കാട്ടേണ്ടത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ജില്ലയില്‍ 110 കേന്ദ്രങ്ങളിലാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കുടുംബ സഹായ ഫണ്ട് പണപ്പിരിവിന് കോണ്‍ഗ്രസ് തുടക്കമിട്ടത്.

ഫണ്ട് പിരിവിനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒട്ടുമിക്ക നേതാക്കളും എംഎല്‍എമാരും എംപിമാരും കണ്ണൂരിലുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളും എത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.ശങ്കരനാരായണന്‍, വി.എം.സുധീരന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ കെ.സി.ജോസഫ്, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ്, കെ.എസ്.ശബരീനാഥ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ നിധി സമാഹരണം പുരോഗമിക്കുന്നു.

Top