തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപിയില്‍ ചേരാനുള്ള തീരുമാനം അപക്വമെന്ന് രമേശ് ചെന്നിത്തല. ബിജെപിയെ അറിയാവുന്ന ആരും ഇത് ചെയ്യില്ലെന്നും അനിൽ ആന്റണിയുടെ രാഷ്ട്രീയമാറ്റം ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കില്ലെന്നും ചെന്നിത്തല മാധ്യങ്ങളോട് പ്രതികരിച്ചു. അനില്‍ ആന്‍റണിയുടെ തീരുമാനം തെറ്റെന്നും അബദ്ധമെന്നും കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ മതേതരത്വത്തെ തകര്‍ത്താനും ഭരണഘടനയെ ദുര്‍ബലാക്കാനും ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണിത്. കേരളത്തിൽ ബിജെപിക്ക് വേരോട്ടം നടത്താനാകുമെന്ന തെറ്റായ ധാരണയാണ് പ്രധാമന്ത്രി നേന്ദ്രമോദിക്കുള്ളത്. ത്രിപുര കഴിഞ്ഞാല്‍ ഇനി കേരളമാണെന്ന് പറയുന്നത് അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളെ കുറിച്ച് അറിയാത്തത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. അനില്‍ ആന്‍റണിയുടെ തീരുമാനം തെറ്റാണെന്നും അബദ്ധമാണെന്നും കാലം തെളിയിക്കും. ഇത് കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരേ മനസോടെ മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അനില്‍ ആന്‍റണിയുടെ തീരുമാനം ഇത് ഒരു തരത്തിലും ആന്റണിയെ ബാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആന്റണിക്ക് വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് കൊണ്ട് എ കെ ആന്‍റണിയുടെ പ്രതിച്ഛായക്ക് കോട്ടം സംഭവിക്കില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.