ബന്ദിപൂര്‍: മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

ramesh chennithala

തിരുവന്തപുരം: കേരളാ കര്‍ണാടക അതിര്‍ത്തിയായ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന് ചെന്നിത്തല ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയാത്ര നിരോധനം തന്നെ ജനജീവിതം ദുസഹമാക്കുമ്പോഴാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നതെന്ന് ചെന്നിത്തല കത്തില്‍ ആരോപിച്ചു.

മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവ നാഡിയാണ് ഈ പാത. നിരവധി ജനങ്ങളാണ് തങ്ങളുടെ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ പാത ദിവസേന ഉപയോഗിക്കുന്നത്. വയനാടിനെ ഒറ്റപ്പെടുത്താനും വികസന മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ പരിഷ്‌കരണമാണിത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഇതിനെതിരെ ഒറ്റകെട്ടായി സമരമുഖത്താണ്. വയനാട് എംപി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്. പൂര്‍ണമായ യാത്രാ നിരോധനത്തില്‍ ആശങ്കയിലായ കര്‍ഷക കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേരേ അധികൃതര്‍ കണ്ണടയ്ക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു. ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Top