പൊലീസ് സുരക്ഷ ഒരുക്കിയില്ല; ശബരിമല കയറാന്‍ കയറാതെ സ്ത്രീകള്‍ മടങ്ങുന്നു

പമ്പ: പൊലീസ് സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് ശബരിമല കയറാന്‍ ഒരുങ്ങിയ കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റിയെയും പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് 46 വയസുകാരിയായ അവര്‍ മടങ്ങി. വിദ്യാരംഭമായതിനാല്‍ ഇന്നുതന്നെ ദര്‍ശനം നടത്തണമെന്നായിരുന്നു മേരി സ്വീറ്റി പറഞ്ഞത്.

എന്നാല്‍, യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊലീസ് രംഗത്തെത്തുകയായിരുന്നു. തനിച്ചുവേണമെങ്കില്‍ പോകാമെന്നും പൊലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നുമാണ് എസ്‌ഐ പറഞ്ഞത്.

അത്സമയം, ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ എറണാകുളം സ്വദേശി രഹന ഫാത്തിമയും ആന്ധ്രാപ്രദേശ് സ്വദേശി കവിതയും തിരിച്ചു മടങ്ങി. ഇരുവരും പമ്പയില്‍ എത്തി. താന്‍ വിശ്വാസിയാണെന്നും ഇക്കാര്യം വേറെ ആരും പറയേണ്ടെന്നും തനിക്കും തന്റെ കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കണമെന്നുമാണ് രഹന ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞത്. രഹന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു.

അതേസമയം, ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ ഇവര്‍ക്ക് യൂണിഫോമും ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍ ശബരിമലയില്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഐജി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വിമര്‍ശിച്ചിരുന്നു. യുവതികള്‍ക്ക് ഹെല്‍മറ്റും യൂണിഫോമും നല്‍കിയത് നിയമ ലംഘനമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഐജി ശ്രീജിത്തിന് രഹന ഫാത്തിമയെ അറിയില്ലേ, അങ്ങനെ വരാന്‍ വഴിയില്ലല്ലോ? എന്ന് അനില്‍ അക്കരെ എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇന്നലെ പത്തനം തിട്ട എസ്പിയോട് രഹന ഫാത്തിമ ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ചിരുന്നു. അവര്‍ക്ക് പൊലീസ് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

Top