എല്‍ഡിഎഫ് മദ്യനയം തിരുത്തുന്നത് ആര്‍ക്കുവേണ്ടിയെന്നു വ്യക്തമാക്കണം; ചെന്നിത്തല

തിരുവനന്തപുരം: സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ജനവഞ്ചനയാണ് നടത്തുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ മദ്യനയ പ്രഖ്യാപനത്തിനു മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് മദ്യനയം തിരുത്തുന്നത് ആര്‍ക്കുവേണ്ടിയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനു മുന്‍പ് മദ്യക്കച്ചവടക്കാരുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ശക്തമാണെന്നും മദ്യശാല തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം കരാറില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. വിഴിഞ്ഞം വിഷയത്തില്‍ പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ച നടക്കുന്നതില്‍ തെറ്റില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top