തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയെ വിലക്കണമെന്ന സി.പി.എം. ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സി.ബി.ഐ. എത്തുന്നു എന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ഒപ്പു വെച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ സി.ബി.ഐയെ വിലക്കിയിട്ടുണ്ടല്ലോ എന്നുള്ളതാണ് ചോദ്യം. രാഷ്ട്രീയ പകപോക്കലോടു കൂടി നടന്നിട്ടുള്ള കേസുകളെ സംബന്ധിച്ചാണ് അത്. കേരളത്തിലേത് അഴിമതിയുമായി ബന്ധപ്പെട്ട കേസാണ്. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളെല്ലാം സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
അങ്ങനെ മുഖ്യമന്ത്രി കത്തെഴുതിയതിന്റെ വെളിച്ചത്തിലാണ് ഇ.ഡി., കസ്റ്റംസ്, സി.ബി.ഐ. എന്നിവര്‍ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ആ കേസ് മുഖ്യമന്ത്രിയിലേക്ക് വരുന്നു, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് വരുമ്പോഴാണ് സി.പി.എമ്മിന് ഹാലിളകിയിരിക്കുന്നത്. സി.പി.എമ്മിന്റെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.ഐ. അതിനെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതിക്കേസുകള്‍ അന്വേഷിക്കണ്ട എന്ന നിലപാട് സി.പി.എം. എടുത്തിരിക്കുന്നത് ആത്മഹത്യാപരമാണ്. ഇത് ജനങ്ങള്‍ക്ക് ദഹിക്കാത്ത കാര്യമാണ്. ഈ നടപടിക്കെതിരെ ജനങ്ങള്‍ രംഗത്തു വരുമെന്നതില്‍ സംശയം വേണ്ട. എല്ലാ അഴിമതികളെയും മൂടിവെക്കാന്‍ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാന്‍ അഴിമതിക്കാര്‍ക്ക് താവളം ഒരുക്കാനാണ് ഇന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.