തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോര്‍ട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. ജനങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ആര് സര്‍ക്കാരിനെ അട്ടിമറിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങളാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കും. കേരളത്തിന്റെ വികസനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് കിഫ്ബിക്കെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സാധാരണ കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്‌നമേയില്ല.
കിഫ്ബി ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ചതല്ല. 1999 ല്‍ അന്നത്തെ ഇടത് സര്‍ക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതല്‍ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ഒരു തവണ ഇടത് സര്‍ക്കാരിന്റെ കാലത്തും രണ്ട് തവണ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. 1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനം പലിശയായിരുന്നു. 507.06 കോടി എടുത്തു. പിന്നീട് 2002 ല്‍ 10.05 ശതമാനം പലിശക്ക് 10.74 കോടി എടുത്തു. 2003 ല്‍ 11 ശതമാനം പലിശയ്ക്ക് 505.91 കോടി എടുത്തു.
അന്ന് കടമെടുത്ത പണം സംസ്ഥാന ട്രഷറിയില്‍ ഇടാമായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന ചെലവിനായി ഈ തുക ചെലവാക്കി. അതുകൊണ്ട് കിഫ്ബി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കിട്ടുന്നുവെങ്കില്‍ സിഎജി ഓഡിറ്റിന് വിധേയമാണ്. അതിന് ആരുടെയും അനുവാദം വേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.