സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം : വിജിലന്‍സിലെ കേഡര്‍ പോസ്റ്റില്‍ ജൂനിയര്‍ ഉദ്യേഗസ്ഥനെ നിയമിക്കുക വഴി സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനക്കുള്ളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങള്‍ സേനക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് ഭരണകാലത്ത് സീനിയല്‍ എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചതിനെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ ഏറ്റവും ജൂനിയര്‍ എഡിജിപിക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇത് വിജിലന്‍സിലെ കേസുകള്‍ അട്ടമിറിക്കാനും, സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി വിജിലന്‍സ് വകുപ്പിനെ മാറ്റാനുമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ സോണല്‍ തലങ്ങളില്‍ എഡിജിപിമാരുടെ സാന്നിധ്യം മൂലം ക്രമസമാധാന പാലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇവര്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് ഈ തിരുമാനം മൂലം ഇല്ലാതായിരിക്കുന്നത്. സോണല്‍ തലത്തിലെ ഗൗരവതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ ഡി ജി പി യെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്നു കാണേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഐ ജി മാരുടെ എണ്ണം കുറച്ചതും അംഗീകരിക്കാന്‍ കഴിയുന്ന നടപടി അല്ല. ഇതെല്ലാം ക്രമസമാധാന നില വഷളാക്കാനേ ഉപകരിക്കൂ, ഇത്തരം തുഗ്‌ളക്ക് പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top