വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തില്‍ 164ാം നമ്പര്‍ ബൂത്തില്‍ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടര്‍മാരുണ്ടെന്നും രമേശ്
ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനതലത്തില്‍ കള്ളവോട്ട് സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ട് ചേര്‍ത്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു. പല മണ്ഡലങ്ങളിലെയും കണക്കുകള്‍ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

ഈ വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുകള്‍ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റല്‍ സംവിധാനത്തില്‍ ഇത് വളരെ വേഗം കണ്ടെത്താനാവും. കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സിപിഎം ബിജെപി കൂട്ടുകെട്ട് ശരിവെക്കുന്നു. ഞങ്ങള്‍ ഇത് ആരോപിച്ചപ്പോള്‍ ഞങ്ങളെ പരിഹസിച്ചു. ഇപ്പോള്‍ ബാലശങ്കര്‍ ശരിവച്ചു. നല്ല രസികന്‍ വോട്ട് കച്ചവടമാണിത്. ഇത് കേരള വ്യാപകമാണ്. എത്ര മണ്ഡലങ്ങളില്‍ ഈ ഡീല്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വെളിപ്പെടുത്തണം. അപകടകരമായ കളിയാണിത്. ഇത് സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top