മദ്യനയം മാറ്റില്ലെന്ന വാക്ക് സീതാറാം യെച്ചൂരി പാലിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തിരഞ്ഞടുപ്പ് കാലത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ വാക്ക് പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് ചെന്നിത്തല അദ്ദേഹത്തിന് കത്തയച്ചു.

2016 ഏപ്രില്‍ 8 ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സീതാറാം യെച്ചൂരി മദ്യനയം മാറ്റില്ലെന്ന് ഉറപ്പ് നല്‍കിയതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

ഇടതു മുന്നണിയുടെ മദ്യനയം എന്താണ് എന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കാലത്ത് അവ്യക്തത നിലനിന്നിരുന്നതിനാല്‍ അത് ദൂരീകരിച്ചു കൊണ്ടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തിയത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി നടത്തുന്ന പ്രഖ്യാപനം പാര്‍ട്ടിയുടെ അന്തിമമായ നയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുമാണത്. ‘തിരഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം അട്ടിമറിച്ച് പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറക്കാനാണ് ഇപ്പോള്‍ താങ്കളുടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്’ രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുകയും പുതിയ ബാറുകള്‍ അനുവദിക്കുകയും ചെയ്തു കൊണ്ട് കേരളത്തില്‍ മദ്യമൊഴുക്കാനാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ മുന്നോടിയായി മദ്യശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണമെന്ന നിബന്ധന ഇടതു സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ദേശീയ പാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയെപ്പോലും സാങ്കേതികത്വത്തിന്റെ പേരില്‍ അട്ടിമറിച്ച് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു.

മദ്യവില്പന ഘട്ടം ഘട്ടമായി നിര്‍ത്താനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന് പരക്കെ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ചത്. സുപ്രീം കോടതി പോലും അംഗീകരിച്ച ഈ നയത്തിന് ദേശീയ തലത്തിലും പ്രശംസ ലഭിച്ചിരുന്നു. കേരളത്തില്‍ മദ്യപിക്കുന്നവര്‍ പോലും മദ്യ ലഭ്യത കുറഞ്ഞ പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേര്‍ന്ന് വന്നപ്പോഴാണ് വീണ്ടും മദ്യമൊഴുക്കാന്‍ ഇടതു മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യലഭ്യത കുറഞ്ഞതിന്റെ സദ്ഗുണങ്ങള്‍ സംസ്ഥാനത്ത് ഇപ്പോള്‍ ദൃശ്യവുമാണ്.

മദ്യവില്പനയില്‍ കാര്യമായ കുറവുണ്ടായി. സമൂഹത്തില്‍ അക്രമ സംഭവങ്ങളിലും കുറവ് രേഖപ്പെടുത്തി. അതല്ലാം അട്ടമറിക്കപ്പെടാന്‍ പോവുകയാണ്. അടുത്ത കാലത്ത് മദ്യത്തിനെതിരെ സംസ്ഥാനത്ത് അലയടിച്ചുയര്‍ന്ന ജനവികാരത്തെ കണ്ടില്ലെന്ന് നടച്ചു കൊണ്ടാണ് ഇടതു മുന്നണി സര്‍ക്കാര്‍ മദ്യമൊഴുക്കാന്‍ ശ്രമിക്കുന്നത്.
ആര് ആവശ്യപ്പെട്ടിട്ടാണ് ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്നും വ്യക്തമല്ല. ഇത് മദ്യമുതലാളിമാരെ തൃപ്തിപ്പെടുത്തുന്നതിന് മാത്രമാണ്.

ഈ സാഹചര്യത്തില്‍ സീതാറാം യെച്ചൂരി ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ തടയണമെന്നും അത് വഴി യെച്ചൂരി സ്വന്തം വാക്ക് പാലിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Top