ഏഴു പേരെ കൊന്നതിന്റെ കുറ്റബോധം ആ മുഖത്ത് ഉണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഏഴു പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം ഹിറ്റ്‌ലറെ പോലെയാണ്. വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയില്‍ ആണ് പിണറായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഐയും സിപിഎമ്മും അദ്ദേഹത്തെ വിമര്‍ശിക്കുമ്പോഴും അതൊന്നും തിരുത്താന്‍ അദ്ദേഹം തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ചൂണ്ടി കാണിച്ചു.

മാത്രമല്ല മാവോയിസ്റ്റുകളെ ഇതുവരെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു. ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തിയത് ഇതാദ്യമായാണ്. റിട്ട ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അധ്യക്ഷനായ കമ്മിറ്റിക്കു യുഎപിഎ പുനഃ പരിശോധിക്കാന്‍ അധികാരം ഇല്ല. പ്രതികള്‍ക്കെതിരെ വിചാരണ വേണോ എന്ന് തീരുമാനിക്കാന്‍ മാത്രമേ ആ കമ്മിറ്റിക്ക് അധികാരമുള്ളു. യുഎപിഎ നിലനില്‍ക്കും എന്നാണ് ഐജി പറഞ്ഞത്. സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ വരെ പൊലീസിനെ കുറ്റപ്പെടുത്തി. പൊലീസിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ താനോ അല്ല ആഭ്യന്തര മന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതാണെന്ന് സി.പി.ഐ തന്നെ പറയുന്നു. മോദിയുടെ വാക്കുകള്‍ കടമെടുത്താണ് പിണറായി ന്യായീകരണവുമായി എത്തുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം. കേരത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് എതിരെ ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കുന്നത്. പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് അലന്റെ വീട്ടില്‍ പോയ തോമസ് ഐസക് പറയട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

Top