കുലംകുത്തി എന്നു വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്; ചെന്നിത്തല

chennithala

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ പ്രസംഗിക്കുകയല്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചട്ടം ലംഘിച്ച് നോക്കി വായിക്കുകയായിരുന്നു.

എന്നിട്ടും സ്പീക്കര്‍ ഒരു കാര്യവും പറഞ്ഞില്ല. പ്രതിപക്ഷം ക്ഷമയോടെ ഈ മൂന്നേമുക്കാല്‍ മണിക്കൂര്‍ ഇത് കേട്ടിരുന്നു. ഇതിനുശേഷം എഴുതികൊടുത്ത ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കയറിയിട്ടില്ല. കസേര തകര്‍ത്തിട്ടില്ല. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ല. തങ്ങള്‍ ആരെയും തെറി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി എന്നെല്ലാം വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജപ്പെട്ടുവെന്ന് എല്ലാര്‍ക്കും അറിയാം. തങ്ങള്‍ക്ക് നിയമസഭയില്‍ അംഗബലം കുറവാണ്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം പാസാക്കിയിട്ട് മാസങ്ങളായി.

പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുകള്‍ മാത്രമാണ്. ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

Top