കോടിയേരി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വീട്ടില്‍ ശത്രുസംഹാര പൂജ നടത്തി; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ കാണുന്നത് മുഖ്യമന്ത്രിക്ക് ചതുര്‍ത്ഥിയാണെന്നും കേരള ഭരണം അഴിമതിയില്‍ മുങ്ങിത്താഴുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ശത്രുസംഹാര പൂജ നടത്തിയ ആളാണ് കോടിയേരിയെന്നും ചെന്നിത്തല ആരോപിച്ചു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ചാണ് കോടിയേരിയുടെ വീട്ടില്‍ ചടങ്ങ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. ശത്രുസംഹാര പൂജ നടത്തിയത് ശബരിമല മുന്‍ മേല്‍ശാന്തിയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു ശബരിമല മേല്‍ശാന്തിയെകൊണ്ട് പൂജ നടത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലൊക്കെ വന്ന് കൊണ്ടിരിക്കുന്നത്. ഞാനും അത് വായിച്ചു. തിരക്കിയപ്പോള്‍ അത് ശരിയാണെന്ന് മനസിലായെന്നും ചെന്നിത്തല വ്യക്തമാക്കി. പണ്ട് പൂ മൂടല്‍ പൂജ നടത്തിയതിന്റെ ഭാഗമായാണിത് നടന്നത്. ഏതായാലും പിണറായി വിജയന്‍ പേടിച്ചാല്‍ മതി. ഞാന്‍ പേടിക്കേണ്ട കാര്യമില്ല. ഞാന്‍ നല്ല വിശ്വാസിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശാഖയില്‍ പോയിട്ടുള്ള എസ്. രാമചന്ദ്രന്‍ പിള്ളയുടെ ശിഷ്യനാണു കോടിയേരി ബാലകൃഷ്ണന്‍. എസ്ആര്‍പിയുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആര്‍എസ്എസുകാര്‍ ആണെന്നു കോടിയേരിക്കു തോന്നുന്നത്. പാര്‍ട്ടി സെക്രട്ടറി ഇത്ര വര്‍ഗീയവാദിയാകുന്നത് ആദ്യമാണ്. ആര്‍എസ്എസിലക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണു കോടിയേരി പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആദ്യം തന്റെ അച്ഛന് ആര്‍എസ്എസ് ബന്ധം ആരോപിച്ചു. പിന്നീടു തന്നെ സര്‍സംഘചാലകാക്കി. ഇപ്പോള്‍ തന്റെ ഗണ്‍മാനും ആര്‍എസ്എസ് എന്നാണു പറയുന്നത്. തന്റെ കുക്കിനെയും നാളെ ആര്‍എസ്എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പരിഹസിച്ചു.

Top