സംസ്ഥാനത്തെ സി.പി.എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങള്‍: രമേശ് ചെന്നിത്തല

chennithala

കാസര്‍ഗോഡ്: സി.പി.എമ്മിന്റെ കേരളത്തിലെ പാര്‍ട്ടി ഓഫീസുകള്‍ എല്ലാം ബലാത്സംഗ കേന്ദ്രങ്ങളായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം പറയുന്നതില്‍ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും കേള്‍ക്കുന്നത് ഇതാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.

അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങളുടെ അവസാനത്തെ ഉദാഹരണമാണിത് സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചെര്‍പ്പുളശേരിയില്‍ സി.പി.എം ഓഫീസില്‍ കോളേജ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിയെന്ന ആരോപണത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അവിഹിത കൂട്ടുകെട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തെയും അദ്ദേഹം നിരാകരിച്ചു. കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. ശത്രുവിന്റെ ശത്രു മിത്രമാണല്ലോ. സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് യു.ഡി.എഫിന്റെ സീറ്റ് കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ തമ്മില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഇരുപതില്‍ 20 സീറ്റും നേടുന്ന രീതിയിലാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Top