മോദിയെ വടി കൊണ്ടടിച്ചാല്‍ രാഹുലിനെ മുട്ടകൊണ്ടെറിയും

ഡല്‍ഹി: രാഹുല്‍ ഗാന്ധി മോദിയെ വടി കൊണ്ടടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തെ മുട്ടകൊണ്ടെറിയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിയാണ് രാഹുല്‍ അമേത്തിയില്‍ തോറ്റത്. രാജ്യത്തെ കുഴിയിലേക്കാണ് രാഹുല്‍ തള്ളിയിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിച്ചെന്നും അത്തേവാലെ വിമര്‍ശിച്ചു. പ്രധാനമന്ത്രിക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ രാജ്യം പുരോഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവര്‍ പഠിപ്പിക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലും രാജ്യത്തെ തൊഴിലില്ലായ്മ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.”രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റില്‍ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.” രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

Top