സുരേഷ് ഗോപിയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് രാമസിം​ഹൻ

തിരുവനന്തപുരം : സുരേഷ് ​ഗോപി മത്സരിക്കരുതെന്ന് ബിജെപി മുൻ ഭാരവാഹിയും സിനിമാ സംവിധായകനുമായ രാമസിംഹൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമർശനം. രാമസിംഹൻ അബൂബക്കറിന്റെ പോസ്റ്റിനെതിരെ വ്യാപകമായ വിമർശനങ്ങൾ വന്നു. തൃശൂരിൽ സുരേഷ് ​ഗോപി ബിജെപി മത്സരിക്കുന്നതെന്നാണ് രാമസിംഹൻ ഉദ്ദേശിച്ചതെന്നും ബിജെപിയുടെ കാര്യം രാമസിംഹൻ നോക്കേണ്ടെന്നും അണികൾ അറിയിച്ചു. കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യെന്നും അണികൾ.

തൃശ്ശൂരിലെ കാര്യം തൃശ്ശൂർക്കാർ തീരുമാനിച്ചോളാം കോയാ-എന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ കെകെ കമന്റ് ചെയ്തു. ഇതിന് മറുപടിയായി രാമസിം​ഹനും രം​ഗത്തെത്തി. താങ്കൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപി യിൽ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവിൽ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അതുകൂടെ അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ്?. താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയെ മുച്ചൂടും മുടിക്കുന്നത്. കോയാ എന്നുള്ള വിളി ഇഷ്ടായി. എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്‌താൽ ആ പേരെ വായിൽ വരൂ. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതൽ.

രാമസിംഹന്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ലെന്നാരോപിച്ചാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കിയിരുന്നു. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷന് ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയതെന്ന് രാമസിംഹന്‍ അറിയിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന്‍ അറിയിച്ചത്.

Top