രാമനാട്ടുകര അപകടം; സിപിഎം-ലീഗ്-എസ്ഡിപിഐ ബന്ധമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: രാമനാട്ടുകരയില്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ നാടിനെയാകെ ഞെട്ടിക്കുന്നതാണ്. അതീവ സുരക്ഷാ മേഖലയായി കരുതപ്പെടുന്ന വിമാനത്താവളത്തിനടുത്ത് വെച്ച് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പൊലീസ് അറിഞ്ഞില്ലേ. ലോക്ഡൗണ്‍ കാലത്ത് എങ്ങനെയാണ് യാതൊരു പരിശോധനയുമില്ലാതെ ഇവര്‍ വിമാനത്താവളത്തിന് അടുത്ത് എത്തിയത്. ഈ ഗുണ്ടാ സംഘങ്ങളുടെ രാഷ്ട്രീയ ബന്ധം പരിശോധിക്കപ്പെടേണ്ടതാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കൊടുവള്ളിയില്‍ നിന്നുമെല്ലാമാണ് സംഘമെത്തിയത്. ഇത്തരക്കാര്‍ക്ക് സര്‍ക്കാരുമായും മറ്റും ഏത് തരത്തിലാണ് ബന്ധമുള്ളത് എന്ന് കേരളം കണ്ടതാണ്. അതുകൊണ്ട് വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണം. രാഷ്ട്രീയ ബന്ധം പുറത്ത് കൊണ്ടുവരണം. തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പെട്ട സ്വപ്ന സുരേഷിന് രാഷ്ട്രീയ പരിവേഷം ലഭിച്ചതിന് സമാനമായ രീതിയിലാണ് രാമനാട്ടുകര സംഭവത്തില്‍ പെട്ടവര്‍ക്കും ലഭിക്കുന്നത്. കൊടുവള്ളിയിലെ സംഘം ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന് പോലും പേര് സി.പി.എം. ഗ്രൂപ്പെന്നാണ്. പത്തനാപുരത്തും കോന്നിയിലും ഭീകരവാദ പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ സമാഹരിക്കുന്നു പരിശീലിക്കുന്നു എന്ന വിവരം പുറത്ത് വന്നതാണ്. ഇതിനെ കുറിച്ച് എന്ത് അന്വേഷണമാണ് നടത്തിയത്. ഇവരെ കുറിച്ച് കൊല്ലം ഇന്റലിജന്‍സ് ഡിവൈ.എസ്.പിക്ക് വിവരമുണ്ടായിരുന്നു.ഇത് അറിഞ്ഞിട്ടും അദ്ദേഹത്തിനെതിരേ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

 

Top