രമാദേവിയെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കില്ല ; മാപ്പ് പറഞ്ഞ് അസംഖാന്‍

ന്യൂഡല്‍ഹി : ലോക്സഭ നിയന്ത്രിച്ചിരുന്ന ബിജെപി എംപി രമാദേവിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ സമാജ്‌വാജി പാര്‍ട്ടി എംപി അസംഖാന്‍ മാപ്പ് പറഞ്ഞു. ലോക്‌സഭയില്‍ വെച്ചാണ് അസംഖാന്‍ മാപ്പ് പറഞ്ഞത്. രമാദേവിയെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അസംഖാന്‍ ലോക്സഭയില്‍ വ്യക്തമാക്കി.

എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നായിരുന്നു രമാദേവിയുടെ പ്രതികരണം. അസംഖാനെ അഖിലേഷ് യാദവ് പിന്തുണച്ചതിലും രമാദേവി പ്രതിഷേധം അറിയിച്ചു. പ്രശ്‌നം സമവായത്തിലെത്തിക്കാനായി അഖിലേഷ് യാദവും അസംഖാനും രമാദേവിയും ഇന്ന് സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അസംഖാന്‍ അശ്ലീല പരാമര്‍ശം നടത്തിയ സമയത്ത് താനായിരുന്നു സഭ നിയന്ത്രിച്ചിരുന്നതെന്നും എല്ലാ അംഗങ്ങളെയും താന്‍ ഒരു പോലെയാണ് കാണുന്നതെന്നും അദ്ദേഹത്തോട് എം.പിമാരെ നോക്കി സംസാരിക്കാതെ ചെയറിനെ നോക്കി സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും രമാ ദേവി പറഞ്ഞിരുന്നു. എന്നാല്‍ ഒരിക്കലും ആവര്‍ത്തിക്കാനാവാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്നും രമാദേവി വ്യക്തമാക്കിയിരുന്നു.

അസംഖാന്റെ പരാമര്‍ശം സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.

മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ ഡെപ്യൂട്ടി സ്പീക്കര്‍ രമാദേവിക്കെതിരായ അസംഖാന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബഹളത്തിന് വഴിവെച്ചിരുന്നു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് എനിക്ക് സംസാരിക്കാന്‍ തോന്നുന്നതെന്നായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം.

Top