ഇന്ത്യക്ക് അഭിമാനമായി ആസിയാന്‍ ഉദ്ഘാടനവേദിയില്‍ രാമായണം ; നന്ദി അറിയിച്ച് മോദി

മനില: ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ ഇന്ത്യക്ക് അഭിമാനമായി രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം അരങ്ങേറി.

നമ്മുടെ സംസ്‌കാരവും പൈതൃകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് അവതരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

ആസിയാന്‍ രാജ്യങ്ങളില്‍ രാമായണം പ്രശസ്തമാണെന്നും രാമായണകഥയുമായി രംഗത്തെത്തിയ മുഴുവന്‍ കലാകാരന്മാരേയും അഭിനന്ദിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.

രാമ ഹരി എന്ന പേരില്‍ സംഗീത നൃത്തശില്പമായാണ് രാമായണം ആസിയാനില്‍ ഇടം പിടിച്ചത്.

ഫിലിപ്പൈന്‍കാര്‍ക്ക് രാമായണം എന്നാല്‍ ‘മഹാരാദിയ ലാവണ’ അഥവാ കിങ് രാവണ ആണ്. ഒമ്പത്,പത്ത് നൂറ്റാണ്ടുകളിലാണ് രാമായണകഥ ഫിലീപ്പീന്‍സിലേക്കെത്തുന്നത്. രാജ്യത്ത് ഹിന്ദുമതത്തിന്റെ പ്രചാരത്തോടെയാണ് രാമായണകഥയും എത്തിയതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

രാമായണത്തെ ആസ്പദമാക്കിയുള്ള സിങ്കിളി നൃത്തരൂപവും ഫിലിപ്പീന്‍സിന്റെ സംഭാവനയാണ്. ദ്വീപ് നിവാസികളായ മരാനാവോ ജനതയാണ് സിങ്കിളി നൃത്തരൂപത്തിന്റെ ഉപജ്ഞാതാക്കള്‍.

Top