4 മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും: പ്രഖ്യാപനവുമായി അമിത് ഷാ

യോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത നാല് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി ദേശീയ അധ്യക്ഷനും, ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തടസ്സം നിന്നതെന്നും അമിത് ഷാ ജാര്‍ഖണ്ഡില്‍ പങ്കെടുത്ത പൊതുറാലിയില്‍ ആരോപിച്ചു.

‘ഒരു നൂറ്റാണ്ട് കാലമായി രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ഓരോ ഇന്ത്യക്കാരനും ഉയര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസ് ഇത് വൈകിച്ചു. അവരുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം അടിയന്തരമല്ലാത്തതിനാല്‍ വിചാരണ പിന്നീടാക്കണമെന്നാണ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. എന്ത് കൊണ്ടാണ് അവരുടെ നേതാക്കള്‍ക്ക് ഈ പ്രശ്‌നം?’, അമിത് ഷാ ചോദിച്ചു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത നാല് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഷാ കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രവും, കശ്മീരുമൊന്നും ജാര്‍ഖണ്ഡിലെ ജനങ്ങളുടെ പ്രശ്‌നമല്ലെന്ന് വാദിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും, ജെഎംഎം നേതാവ് ഹേമന്ത് സോറനെയും ആഭ്യന്തര മന്ത്രി വിമര്‍ശിച്ചു.

‘ദേശീയ പ്രശ്‌നങ്ങളില്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ആശങ്ക രേഖപ്പെടുത്താന്‍ പാടില്ലെന്നുണ്ടോ? കശ്മീരിനെ സംരക്ഷിക്കാന്‍ അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്ത ജാര്‍ഖണ്ഡിലെ ചെറുപ്പക്കാരെ ഇറ്റാലിയന്‍ കണ്ണട വെച്ച് നോക്കിയാല്‍ രാഹുലിന് കാണാന്‍ കഴിയില്ല’, അമിത് ഷാ പറഞ്ഞു.

Top