Ram Mandir Row BJP MLA booked

ഹൈദരാബാദ് : രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്നു പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

തെലങ്കാന ബിജെപി എംഎല്‍എയും ചീഫ് വിപ്പുമായ രാജാസിങ്ങാണ് ഹൈദരാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

മജ്‌ലിസ് ബച്ചാവോ തഹ്‌രിക് എന്ന മുസ്‌ലിം സംഘടനാ വക്താവിന്റെ പരാതിയില്‍ നടപടിയെടുത്തിരിക്കുന്നത്. ഐപിസി 295 എ വകുപ്പുപ്രകാരം മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതിനും ബോധപൂര്‍വ്വം മതസ്പര്‍ദ്ദ വളര്‍ത്തിയതിനുമാണ് കേസ്.

അയോധ്യയില്‍ രാമക്ഷേത്രം പണിതാല്‍ ഭയാനകമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മജ്‌ലിസ് ഇത്തിഹാദ് ഉല്‍ മുസ്‌ലിമിന്‍ നേതാവിന്റെ പ്രസ്താവനയ്ക്കു മറുപടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും. ക്ഷേത്ര നിര്‍മ്മാണം തടയാന്‍ ചങ്കുറ്റമുള്ളവര്‍ക്കു ആകാം. അത്തരത്തിലുള്ള വഞ്ചകരുടെ തല കൊയ്യുക തന്നെ ചെയ്യുമെന്നും രാജാ സിങ് റാലിയില്‍ പറഞ്ഞു. അയോധ്യ വിഷയം സമവായത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

പശുക്കളെ സംരക്ഷിക്കുന്നതിനായി എന്തുചെയ്യാനും മടിക്കില്ലെന്ന രാജാ സിങ്ങിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

പശുക്കളെ സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാന്‍ തയ്യാറാണെന്നും ഇതിനായി ഒരു ദാദ്രി കൂടി നടത്താനും ഒരുക്കമാണെന്നും രാജാ സിങ്ങ് ഭീഷണി മുഴക്കിയിരുന്നു.

Top