ആവശ്യങ്ങള്‍ നിറവേറ്റാതെ മടക്കമില്ല; കര്‍ഷക നേതാവ് രാകേഷ് ടികായത്

ന്യൂഡല്‍ഹി: കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്ന മൂന്ന് മണിക്കൂര്‍ ‘ചക്കാ ജാം’ അവസാനിച്ചതിന് ശേഷം ഗാസിപുര്‍ അതിര്‍ത്തിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികായത്.

ഒക്ടോബര്‍ രണ്ട് വരെ പ്രക്ഷോഭം തുടരും. ഇക്കാലയളവില്‍ കേന്ദ്രം നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക സംഘടനകളുമായി ആലോചിച്ച് കൂടുതല്‍ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീട്ടിലേക്ക് മടങ്ങില്ല. ഒക്ടോബര്‍ രണ്ടു വരെ ഞങ്ങള്‍ സര്‍ക്കാരിന് നിയമങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതിന് ശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കാം. ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദത്തിനും പോകുന്നില്ല’ ടികായത് പറഞ്ഞു.

ചക്കാ ജാമിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ഇന്ന് റോഡുകള്‍ ഉപരോധിച്ചു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഉപരോധങ്ങളുണ്ടായില്ല. വടക്കന്‍ ഡല്‍ഹിക്ക് ചുറ്റുമുള്ള എക്സ്പ്രസ് വേ അടക്കമുള്ള ദേശീയ പാതകള്‍ തടഞ്ഞു. പൊതുവേ സമാധാനപരമായിരുന്നു പ്രതിഷേധം. പുണെയിലും ബംഗളൂരുവിലും വലിയ ട്രാഫിക് തടസ്സങ്ങളുണ്ടായി.

Top