രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ വര്‍ഗീയ ബില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നും ബില്‍ പരാജയപ്പെടുത്താന്‍ ഐയുഎംഎല്‍ മുന്‍കൈയെടുക്കുമെന്നും ഇതിനായി യുപിഎയ്ക്ക് പുറത്തുള്ള പാര്‍ട്ടികളുടെ സഹായം തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി മുത്തലാഖ് ബില്ലുമായി വന്നതെന്നും രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

രാജ്യസഭയുടെ അജണ്ടയില്‍ രണ്ടാമത്തെ ബില്ലായാണ് മുത്തലാഖ് ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കുക സര്‍ക്കാരിന് വെല്ലുവിളിയാണ്.

സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. 116 എംപിമാര്‍ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് സാധ്യത. നേരത്തെ 11 ന് എതിരെ 245 വോട്ടിന് ലോക്‌സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ അവകാശ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. പക്ഷെ രാജ്യസഭയില്‍ സര്‍ക്കാരിന് മതിയായ അംഗബലമില്ല. ബില്ല് പാസ്സാക്കാനനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. 244 അംഗങ്ങളുള്ള രാജ്യസഭയില്‍ 115 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ടി.ആര്‍.എസ്, എസ്.പി, തൃണമൂല്‍, ടി.ഡി.പി കക്ഷികളും ബില്ലിനെ എതിര്‍ക്കും. 9 അംഗങ്ങളുള്ള ബി.ജെ.ഡിയുടെയും 13 അംഗങ്ങളുള്ള എ. ഐ.ഡി.എം.കെയുടെയും നിലപാടാകും ഇന്ന് നിര്‍ണായകമാവുക. ഇരുവരും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അങ്ങനയെങ്കില്‍ ബില്‍ പരാജയപ്പെടും.

Top