രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

ഡല്‍ഹി: കേരളത്തിലെ മൂന്നു സീറ്റുകളിലെയടക്കം രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 നാണ്. ജയിക്കാന്‍ കഴിയുന്ന സീറ്റില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനമെടുക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലേക്ക് നീളാനാണ് സാധ്യത.

എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുന്നത്. വിജയിക്കാന്‍ കഴിയുന്ന രണ്ടുസീറ്റുകളുടെ വിഭജനം നാളെ വൈകിട്ട് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. രണ്ട് സീറ്റിലും മത്സരിക്കാനുള്ള സാധ്യതയാണ് സിപിഐഎം പരിശോധിക്കുന്നത്. സീറ്റുവേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ. എല്‍ജെഡി, എന്‍സിപി, ജെഡിഎസ് എന്നിവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് സൂചന. തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥികളേയും തീരുമാനിക്കും.

 

Top