രാജ്യസഭ തെരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം; 16 ല്‍ എട്ടും എന്‍ഡിഎക്ക്

ഡൽഹി: കർണാടകയിൽ ഒഴിവുവന്ന നാലു സീറ്റുകളിലേക്ക് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. മൂന്ന് സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. കേന്ദ്രമന്ത്രിയായ നിർമല സീതാരാമനും മുൻ കേന്ദ്രമന്ത്രിയായ ജയറാം രമേശുമാണ് ജയിച്ചവരിൽ പ്രമുഖർ. ഇരുവർക്കും ജയിക്കാനാവശ്യമായ 46 വോട്ടുകൾ വീതം ലഭിച്ചു.

രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി നൽകി കോൺഗ്രസ് നാലിൽ മൂന്നിടത്തും വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളായ ദേശീയ നേതാക്കൾ മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല, പ്രമോദി തിവാരി എന്നിവർ വിജയിച്ചു. ഘനശ്യാം തിവാരിയാണ് ജയിച്ച ബിജെപി സ്ഥാനാർഥി. കോൺഗ്രസിലെ തമ്മിലടിയിൽ അട്ടിമറി പ്രതീക്ഷിച്ച് ബിജെപി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിച്ച സീ ന്യൂസ് ചാനൽ ഉടമ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പിൽ രൺദീപ് സിങ് സുർജേവാല 43, മുകുൾ വാസ്‌നിക് 42, പ്രമോദ് തിവാരി 41, ഘനശ്യാം തിവാരി 43, എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 41 വോട്ടാണ് വേണ്ടിയിരുന്നത്.

15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളാണ് രാജ്യസഭയിൽ ഒഴിവു വന്നിട്ടുള്ളത്. ഇതിൽ 41 ഇടത്ത് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലു സംസ്ഥാനങ്ങളിലായി അവശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. കർണ്ണാടകയിലും എംഎൽഎമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോർട്ടിലാക്കി. ജെഡിഎസ്സിന്റെ മുഴുവൻ എംഎൽമാരെയുമാണ് റിസോർട്ടിലേക്ക് മാറ്റിയത്.

Top