തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നിയമഭേദഗതി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ ഇന്നലെ പാസാക്കിയിരുന്നു. രാജ്യസഭാ അംഗങ്ങള്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കിയിട്ടുണ്ട്.

നിരവധി പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ല് രാജ്യസഭയില്‍ പാസാക്കിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷത്തിനു പകരം നേരിയ മേല്‍ക്കൈ മാത്രമാണ് സര്‍ക്കാരിന് രാജ്യസഭയില്‍ ഭരണകക്ഷിക്കുള്ളത്. ഡിവിഷന്‍ ആവശ്യപ്പെട്ടുള്ള വോട്ടെടുപ്പിലേക്കു കടക്കാതെ ശബ്ദവോട്ടിലൂടെ രാജ്യസഭയില്‍ ബില്ല് പാസാക്കിയെടുക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്.

ബില്‍ നിയമമാകുന്നതോടെ വോട്ടര്‍ പട്ടികയില്‍ പേര് നല്‍കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കണം. നിലവില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. വര്‍ഷത്തില്‍ നാല് അവസരങ്ങള്‍ ഇതിനായി നല്‍കും.

ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ ഒന്നാം തിയതി പേര് ചേര്‍ക്കാം. ചര്‍ച്ചയോ വോട്ടെടുപ്പോ ഇല്ലാതെ ലോക്‌സഭാ പാസാക്കിയ ബില്‍, രാജ്യസഭ കൂടി കടന്ന് രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. സമ്മേളനം അവസാനിക്കാന്‍ നാല് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. രാജ്യസഭയില്‍ ഈ സമ്മേളന കാലയളവില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത സമ്മേളനത്തില്‍ വീണ്ടും ലോക്‌സഭാ പാസാക്കേണ്ടിവരും.

Top