രാജ്യസഭ തെരഞ്ഞെടുപ്പ്; 57 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്

ഡൽഹി: പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഇന്ന് തന്നെ ഫലമറിയാം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. അതേസമയം നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിർണായകയമാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, കർണാടക എന്നിവിടങ്ങളിൽ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും നിലപാട് ഫലം തീരുമാനിക്കുന്ന ഘടകമാകും. 6 സീറ്റുള്ള മഹാരാഷ്ടയിൽ 7 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്

ബിജെപി രണ്ടും മഹാവികാസ് അഘാഡിയിലെ കോൺഗ്രസ് ,എൻസിപി, ശിവസേന എന്നിവർ ഓരോ സീറ്റിലും ജയമുറപ്പിച്ചിട്ടുണ്ട്. ആറാമത്തെ സീറ്റിൽ ശിവസേനക്കും ബിജെപിക്കും സ്ഥാനാർത്ഥികളുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും മാധ്യമസ്ഥാപന ഉടമകളായ സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കി ബിജെപി കോൺഗ്രസിന് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. മറുഭാഗത്താകട്ടെ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരെ മത്സരിക്കാൻ നിയോഗിച്ചതിൽ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ക്യാമ്പിൽ അമർഷം ശക്തമാണ്. കർണാടകത്തിൽ ജെഡിഎസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച നാലാമത്തെ സീറ്റിൽ കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കുതിര കച്ചവടം തടയാൻ കക്ഷികൾ നേരത്തെ തന്നെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.

 

Top