Rajnath Singh to be BJP’s chief ministerial candidate in Uttar Pradesh Assembly polls?

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ രംഗത്തിറക്കാന്‍ ബി.ജെ.പിയില്‍ ആലോചന.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അലഹബാദില്‍ ചേരുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേക്കും.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജ്‌നാഥ് സിംങിനെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ നേടിയ വന്‍ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ മുഖങ്ങളില്ലാത്തത് ബി.ജെ.പി നേരിടുന്ന പ്രശ്‌നമാണ്.

ഈ സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗിനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. ലക്‌നൗവില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് രാജ്‌നാഥ് സിങ്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ രാജ്‌നാഥ് സിംങിന് തന്നെയാണ് ബി.ജെ.പി കൂടുതല്‍ പരിഗണന നല്‍കുന്നത്. ദീര്‍ഘകാലം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായിരുന്നു അദ്ദേഹം.

രാജ്‌നാഥ് സിങ് കഴിഞ്ഞാല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, എം.പിമാരായ വരുണ്‍ ഗാന്ധി, യോഗി ആദിത്യനാഥ്, എന്നിവര്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെയും ബി.ജെ.പി ആലോചിക്കുന്നുണ്ട്. നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ് കല്യാണ്‍ സിങ്

എന്നാല്‍ മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയേയും മായാവതിയുടെ ബി.എസ്.പിയേയും നേരിടാന്‍ രാജ്‌നാഥ് സിങാണ് നല്ലതെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നത്.

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ക്യാമ്പിന്റെ നേതൃത്വം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുള്ളതിനാല്‍ അതിനനുസരിച്ചുള്ള തീരുമാനമാണ് ബി.ജെ.പി കൈക്കൊള്ളുക.

നിര്‍ണായകമായ ഠാക്കൂര്‍ സമുദായത്തിന്റെ വോട്ടുകള്‍ ആകര്‍ക്കാന്‍ രാജ്‌നാഥ് സിങിനാവുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണയും രാജ്‌നാഥ് സിംഗിനുണ്ട്.

Top