ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്

Rajnath Singh

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയുടെ 114മത് സ്ഥാപക വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സഹിഷ്ണുത, ലോകത്തിന്റെ മറ്റൊരു കോണിലും കണ്ടെത്താനാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ മതവിശ്വാസികളും ഒരുമിച്ച് സമാധനത്തോടെ കഴിയുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. അതാണ് ഇന്ത്യയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തവും സമ്പന്നമാക്കുകയും ചെയ്യുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് നസറുദ്ദീന്‍ ഷാ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവനേക്കാള്‍ പശുവിന്റെ ജീവന് വിലകല്‍പ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നായിരുന്നു ഷാ പ്രതികരിച്ചത്. ഈ സാഹചര്യം ഉടന്‍ മാറുമെന്ന പ്രതീക്ഷയില്ലെന്നും ഇത്തരം സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന തന്റെ കുട്ടികളെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠയുണ്ടെന്നും ഷാ പറഞ്ഞു. നിയമം കൈയിലെടുക്കുന്നവര്‍ സമ്പൂര്‍ണ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് ഷായ്‌ക്കെതിരെ ഉയര്‍ന്നത്. ഇന്ത്യയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ രാജ്യം വിട്ട് പോകാന്‍ വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് ജാനി ഷായോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിലേക്ക് പോകുന്നതിനായി നസറുദ്ദീന്‍ ഷായ്ക്ക് ടിക്കറ്റും അമിത് ജാനി ബുക്ക് ചെയ്തിരുന്നു.

Top