‘തേജസി’ൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി; പോർവിമാനം പറത്തി രാജ്നാഥ് സിങ്

ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലഘു പോര്‍വിമാനമായ തേജസ് പറത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസില്‍ ആദ്യം യാത്ര ചെയ്യുന്ന പ്രതിരോധ മന്ത്രിയാണ് രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ലഘു പോര്‍വിമാന പദ്ധതിക്കുള്ള പിന്തുണയായാണ് രാജ്നാഥ് സിംഗ് തേജസിലേറിയത്.

രാവിലെ ഒമ്പതിന് ബംഗളൂരുവിലെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്നാണ് വ്യോമസേന പൈലറ്റിനൊപ്പം ഇരട്ട സീറ്റുള്ള തേജസ് വിമാനം രാജ്‌നാഥ് സിങ് പറത്തിയത്.

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച് എച്ച്.എ.എല്‍ നിര്‍മിച്ച പോര്‍വിമാനമാണ് തേജസ്. ലഘുപോര്‍വിമാനമായ തേജസിന്റെ അറസ്റ്റഡ് ലാന്‍ഡിങ് കഴിഞ്ഞദിവസം വിജയകരമായി നടന്നിരുന്നു.ഗോവയിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ഹംസയിലാണ് തേജസ് അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയത്.

2016 ജൂലൈ ഒന്നിനാണ് വ്യോമസേനയുടെ ഫ്‌ളൈയിങ് ഡാഗേഴ്‌സ് സ്‌ക്വാന്‍ഡ്രനിന്റെ ഭാഗമാകുന്നത്. നിലവില്‍ 14 തേജസ് വിമാനമാണ് വ്യോമസേനയുടെ ഭാഗമായി ഉള്ളത് . നാലെണ്ണം കൂടി വ്യോമസേന ഏറ്റെടുത്തെങ്കിലും അത് എച്ച്.എ.എല്ലിന്റെ കൈവശം തന്നെയാണുള്ളത്.

Top