ഹരിതഫിനാൻസ് അട്ടിമറി മറയ്ക്കാൻ രാജ്കുമാര്‍ കസ്റ്റഡി മരണക്കേസ് പോലീസ് ഗതി മാറ്റുന്നു : ചെന്നിത്തല

ramesh chennithala-thomas chandy

തിരുവനന്തപുരം: പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പ്രതി മരിച്ച സംഭവത്തില്‍ തെളിവ് മായ്ച്ചുകളയാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്പി രണ്ടര വര്‍ഷമായി മാറ്റമില്ലാതെ ഇടുക്കിയില്‍ തുടരുകയാണ്. എസ്പിക്കെതിരെ ഗുരുതര ആരോപണം ഇടത് മുന്നണിയില്‍ നിന്നു ഉയര്‍ന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ 21-നാണ് ഹരിത ഫിനാന്‍സ് വഴി കോടികള്‍ തട്ടിച്ചതായി ആരോപിക്കപ്പെടുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ മരിച്ചത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘം നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന.

മരിച്ച രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലും അന്വേഷണം ആരംഭിച്ചു. കോട്ടയം വനിതാ ജയിലുള്ളവരുടെ രണ്ടുമൂന്നു പ്രതികളുടെ മൊഴിയെടുത്തു. നാല് സംഘമായി തിരിഞ്ഞാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

അതേസമയം രാജ് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് സിപിഎം. പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കേസില്‍ ഇടുക്കി എസ്പിക്കുള്ള പങ്കും അന്വേഷിക്കണം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കാനോ വെള്ളപൂശാനോ സിപിഎം ശ്രമിക്കില്ല- ജയചന്ദ്രന്‍ പറഞ്ഞു.

നേരത്തെ, വൈദ്യുതി മന്ത്രി എം.എം.മണിയും എസ്പിയെ തള്ളി രംഗത്തെത്തിയിരുന്നു.സംഭവത്തില്‍ ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന മന്ത്രി മണിയുടെ വിമര്‍ശനവും ജയചന്ദ്രന്‍ ആവര്‍ത്തിച്ചു. അതിനിടെ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ താഴെത്തട്ടിലുള്ള ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷം മറനീക്കി പുറത്ത് വന്നു. കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന പോലീസ് മേധാവിയ്ക്കടക്കം പരാതി നല്‍കുമെന്നും സേനയിലെ ഒരു വിഭാഗം അറിയിച്ചതായാണ് വിവരം.

Top