ശാരദാ ചിട്ടിത്തട്ടിപ്പ്; കോടതി വിധി മമതയ്ക്കും ബിജെപിയ്ക്കും തിരിച്ചടിയെന്ന് യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന സുപ്രീംകോടതിയുടെ വിധി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബിജെപിക്കും ഒരുപോലെ തന്നെ തിരിച്ചടി നല്‍കുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രണ്ടു പാര്‍ട്ടികളും അഴിമതി നിറഞ്ഞതാണെന്നും ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യണമെന്നും പ്രതികളുടെ സ്വത്ത് കണ്ടു കെട്ടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

അന്വേഷണത്തിനായി അഞ്ച് വര്‍ഷം ബിജെപി കാത്തിരുന്നത് എന്തിനാണെന്നും ഇക്കാലയളവില്‍ അഴിമതിയില്‍ ഉള്‍പ്പെട്ട പല പ്രമുഖനേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയെന്നും തട്ടിപ്പിന്റെ ലാഭം ബിജെപിയും തൃണമൂലും പങ്കിട്ടുവെന്നത് ഇതിലൂടെ വ്യക്തമാണെന്നും വര്‍ഷങ്ങളായി ബിജെപിയും തൃണമൂലും തമ്മില്‍ ബംഗാളില്‍ ഇത്തരം കളി കളിക്കാറുണ്ടെന്നും വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യുന്നവരാണ് ബിജെപിയും തൃണമൂലുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃണമൂലിന്റെ നിരവധി എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ നടപ്പാക്കാനുള്ള ബാധ്യത ബംഗാള്‍ സര്‍ക്കാരിനുണ്ട്, യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Top