ബെയ്ജിങ്: ഇന്ത്യ- ചൈന ബന്ധം താറുമാറായിരിക്കെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പ്രശംസിച്ച് മുന്‍ ചൈനീസ് കൗണ്‍സിലര്‍ രംഗത്ത്.
1962-ലെ യുദ്ധത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ ഭിന്നത നിലനിന്നപ്പോഴും ചൈനയുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്നതില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ഇന്ത്യയിലെ ചൈനീസ് എംബസിയിലെ മുന്‍ കൗണ്‍സിലറായിരുന്ന സെങ് ഷോങ് വെളിപ്പെടുത്തി.
ചൈനയില്‍ 34 വര്‍ഷത്തിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി നടത്തിയ സന്ദര്‍ശനമായിരുന്നു അത്. ‘സ്റ്റോറീസ് ഓഫ് ചൈന ആന്‍ഡ് ഇന്ത്യ’ എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സേവനമനുഷ്ഠിച്ച ചൈനീസ് നയതന്ത്രജ്ഞരുടെ ഓര്‍മക്കുറിപ്പുകളാണു പുസ്തകത്തിലുള്ളത്. പാക്കിസ്ഥാനിലും നേപ്പാളിലും ജോലി ചെയ്ത ചൈനീസ് ഉദ്യോസ്ഥരുടെ ഓര്‍മക്കുറിപ്പുകളും ചൈന പുറത്തിറക്കുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ ഈ പുസ്തകങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിക്കുകയും ചെയ്തു.
1962-ലെ യുദ്ധത്തില്‍ വിള്ളല്‍ വീണ ഇന്ത്യ-ചൈന ബന്ധത്തില്‍ സംഘര്‍ഷം നിലനില്‍ക്കെ രാജീവ് ഗാന്ധി നടത്തിയ ചൈന സന്ദര്‍ശനം രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയിരുന്നു. ചൈനയിലെ പരമോന്നത നേതാവായ ഡെങ് ഷാവോപിങ് ഉള്‍പ്പെടെയുള്ള നേതാക്കളുമൊത്ത് രാജീവ് ഗാന്ധി കൂടിക്കാഴ്ചകളും നടത്തി.
രാജീവിനെ ലേഖനത്തില്‍ പുത്തന്‍ തലമുറയുടെ നേതാവെന്നാണു സെങ് ഷ്യോങ് അഭിസംബോധന ചെയ്തത്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ കൊണ്ടുവന്ന് ഇന്ത്യയെ പുരോഗതിയിലേക്കു നയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. വര്‍ഷങ്ങളായി ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. 1987-ല്‍ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിലേക്കും ഇന്ത്യ വലിച്ചിഴയ്ക്കപ്പെട്ടു. എന്നാല്‍ ചൈനയുമായുള്ള കൂടിയാലോചനകള്‍ക്ക് ഇതൊന്നും ഒരു തടസ്സമായിരുന്നില്ലെന്നും ഷ്യോങ് കുറിക്കുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ദോക് ലാമില്‍ അടുത്തിടെ ഉണ്ടായതിനു സമാനമായി 1986-ല്‍ അതിര്‍ത്തി പ്രദേശമായ സംദൊറോങ് ചുവിലും ഇരുരാജ്യങ്ങളിലെയും സൈനികര്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ഇന്നേവരെയുണ്ടായതില്‍ വച്ച് ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും ദീര്‍ഘമായ ‘ശീതസമര’മായിരുന്നു അത്.
അരുണാചല്‍ പ്രദേശ് രൂപീകരിക്കുന്നതിനിടെ മേഖലയിലെ സൈനിക ശക്തി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യ ആസൂത്രണം ചെയ്തതാണിതെന്നും ഷ്യോങ് ആരോപിക്കുന്നു. തുടര്‍ന്ന് മേഖലയിലുണ്ടായ സംഘര്‍ഷം ഉഭയകക്ഷി ബന്ധത്തെയും ബാധിച്ചു. ഇത് രാജീവ് ഗാന്ധിയെയും അസ്വസ്ഥനാക്കി. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം തനിക്കെതിരെ അതിര്‍ത്തിപ്രശ്‌നങ്ങള്‍ ആയുധമാക്കുമെന്ന പേടിയും രാജീവിനുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ ‘ചൈനാ നയ’ത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.
വൈകാതെ ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലി ലിയാന്‍ക്വിങ്ങിനുമായി കൂടിക്കാഴ്ചയ്ക്കും അനുമതി ചോദിച്ചു. 1987-ലായിരുന്നു കൂടിക്കാഴ്ച. അതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കു വഴി തെളിഞ്ഞത്. പിന്നാലെ രാജീവ് ഗാന്ധി ചൈനയില്‍ സന്ദര്‍ശനവും നടത്തി.
അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇരുരാജ്യങ്ങളും 1988 ഡിസംബറിലെ ഈ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തുന്നത്. 1962-ലെ ഇന്ത്യ-ചൈന യുദ്ധം ഒരു അപ്രിയ സംഭവമായി കണ്ടാല്‍ മതിയെന്നും ഇരുരാജ്യങ്ങളും ഇനി ഒരുമിച്ചു ഭാവിയിലേക്കാണു നോക്കേണ്ടതെന്നുമാണു ഡെങ് ഷാവോപിങ് രാജീവ് ഗാന്ധിയോടു പറഞ്ഞതെന്നും ഷ്യോങ് പറയുന്നു.
ദോക് ലാമിന് അധികം അകലെയല്ലാത്ത സംദൊറോങ് ചുവിലെ പട്രോളിങ് പോയിന്റ് മഞ്ഞുകാലത്ത് ഇന്ത്യ ഒഴിഞ്ഞിരുന്നു. ഈ സമയത്ത് ചൈനീസ് സൈന്യം പ്രദേശത്തേക്കു കടന്നുകയറിയതാണു സംഘര്‍ഷത്തിനു കാരണമായതെന്നായിരുന്നു ഇന്ത്യയുടെ വാദം. എന്നാല്‍ ആ വാദം തെറ്റാണെന്നു സമര്‍ഥിക്കാനാണു ഷ്യോങ്ങിന്റെ ഓര്‍മക്കുറിപ്പിലൂടെ ചൈന ശ്രമിച്ചിരിക്കുന്നത്.
1989-ല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും പിന്നീടു വന്ന സര്‍ക്കാരുകളെല്ലാം ഇന്ത്യ-ചൈന ബന്ധത്തെ കൂടുതല്‍ ക്രിയാത്മകമായാണു സമീപിച്ചതെന്നും ഷ്യോങ് അഭിപ്രായപ്പെടുന്നു.