രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കേസിലെ പ്രതികളെ വിട്ടയയ്ക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വെകുന്നത് ചോദ്യം ചെയ്ത് പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. പേരറിവാളനും നളിനിയും ഉള്‍പ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ.

പ്രതികളെ ജയിലില്‍ നിന്നും മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍, സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (MDMA) യുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. അന്തിമ റിപ്പോര്‍ട്ട് വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണറുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top